Tuesday, March 23, 2010

കളിവിളക്ക്‌

മേളം തുടങ്ങി എന്നുള്ളിലും
തിമില താളമിടിപ്പൂ ദ്രുതം
കരിപടർന്നു ക്ലാവു പടർന്നു
ദേഹം കരിമഷിപോൽ കറുതു

രാവിൻ അന്ത്യ താളത്തിൽ
ആഞ്ഞു കത്തി കറുതുപോയി
ഞാനീ ഓട്ടുപുരയിൽ ക്ലാവേന്തി നിൽപൂ
പുതിയൊരു കളിയരങ്ങിൻ നാളതിനായ്‌

മോറിയില്ലാരും കുഞ്ഞുമെയ്യ്‌ കാഞ്ജനമാക്കീല
കരുത്തരാം തിരികൾ രണ്ടില്ല
പച്ച വാഴത്തണ്ടു തടയായീലാ
മേലപ്പിലോ കുരുത്തോലയില്ല

മാവിലയും പൂവും പ്ലാവിലയും താനിച്ചില്ല
മനയോല തേച്ചു പച്ചവേഷങ്ങൾ
മഞ്ജുതര പാടിയെത്തുന്നതെന്നോ
തകർക്കും കേളി താളങ്ങളടങ്ങി

ഒച്ചപോയ്‌ ചിലമ്പിച്ച നാവുമായ്‌
പതറി നിൽപൂ പിന്നണിക്കാർ
അടന്ത ചെമ്പടകൾ മുറുകാതെ
ആസുര വാദ്യങ്ങളടങ്ങീ

പടരും പച്ചയും കരിയുമെന്നിലിണങ്ങും
കൊലവിളിക്കും അലറിച്ചിരിക്കും
ദുശ്ശാസന കോലമാകുന്നു ഞാൻ

ശുദ്ധ മദ്ദളമൊഴികളില്ല
സാരിയും കുമ്മിയുമില്ല
ആട്ടക്കാലം കഴിഞ്ഞൊരു
ഭീമമാം കളിവിളക്കു ഞാൻ
ഇന്നു തേടുന്നു മറ്റൊരു മൂശ
ഇന്നു തേടുന്നു മറ്റൊരു ദേഹം

No comments:

Post a Comment